ചൊവ്വാഴ്ച, ജനുവരി 24, 2012

ധനുഷും അജയ് ദേവ്ഗനും

കാഴ്ചക്ക് ഇന്ത്യന്‍ മുഖ്യധാര സിനിമയുടെ  തഴക്കങ്ങളുടെയും സങ്കല്പ്പങ്ങളുടെയും ഭാഗമായ നായകനടന്മാരുടെ രൂപലക്ഷണങ്ങളും സൌകുമാര്യവും എടുപ്പും...ഒന്നും ഇല്ലാത്ത, തങ്ങളുടെ അഭിനയപാടവം ഒന്നുകൊണ്ടു മാത്രം വിജയം കൈവരിച്ച രണ്ടു താരങ്ങള്‍ ആണ് ധനുഷും അജയ് ദേവ്ഗനും. പലരും പല വട്ടം അവരെക്കുറിച്ച് എഴുതിയതാണ്... അത് കൂടാതെ രണ്ടു പേരും മികച്ച അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയവരാണ്....അത് തന്നെ  അവര്‍ ഇരുവരുടെയും കഴിവുകള്‍ക്ക് ഉള്ള അടിവരയാണ്... ഇതൊക്കെ ആയാലും രണ്ടു വാക്ക് ഇവിടെ കുറിക്കുവാന്‍ ശ്രമിക്കുകയാണ്..

ധനുഷ് എന്ന നടനെകുറിച്ച് ആദ്യം മാസികയിലോ പോസ്ടറിലോ പടം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ വികാരം ഒരു തരത്തിലുള്ള പുച്ഛമാണ്. സുന്ദരന്മാരും സുന്ദരിമാരും പോലും ശ്രദ്ധ പിടിച്ചുപറ്റാന്‍ പെടാപ്പാട് പെടുന്ന ഈ രംഗത്ത്, ശോഷിച്ച, ഒരാള്‍ക്കൂട്ടത്തില്‍ എടുത്തു നില്കാവുന്ന ഒരു പ്രത്യേകതയും തോന്നാത്ത, ഒരു കൊച്ചു ചെറുക്കന്‍... അറിയപ്പെടുന്ന സംവിധായകനായ അച്ഛനും ചേട്ടനും കൂടി തള്ളി വിട്ടു ഒന്ന് രണ്ടു ചിത്രങ്ങള്‍ ചെയ്തു മറയാന്‍ വിധിക്കപ്പെട്ട മറ്റൊരു അവതാരം. പിന്നെ തുള്ളുവതെല്ലാം ഇളമേ, എന്ന ആദ്യ ചിത്രം, അതും ഞാന്‍ കണ്ടിരുന്നില്ല ... അക്കാലത്ത് ചെന്നയിലായിരുന്ന എനിക്ക് ആ സിനിമയുടെ പോസ്റ്ററുകള്‍ കണ്ടപ്പോള്‍  നായികയുടെ മേനി പ്രദര്‍ശനത്തില്‍ രക്ഷ നേടാന്‍ നോക്കുന്ന മറ്റൊരു സിനിമ എന്നാണ് സത്യത്തില്‍ തോന്നിയത്... അത്തരം മുന്‍വിധികള്‍ കൊണ്ട് തിരഞ്ഞെടുത്തു മാത്രം അന്യഭാഷാ സിനിമകള്‍ കാണുന്ന ഞാന്‍ പരിപൂര്‍ണമായും അവഗണിച്ചിരുന്നു ധനുഷിന്റെ സിനിമകള്‍.

ആകസ്മികമായാണ് ശേല്‍വരാഘവന്റെ സെവെന്‍ ജി റൈന്‍ബോ കോളനി എന്ന സിനിമ കാണാനിടയായത് (അതില്‍ ധനുഷ് അഭിനയിച്ചിട്ടില്ല). അത് കണ്ടപ്പോള്‍ തോന്നി ഈ സംവിധായകന്‍ തരക്കേടില്ലല്ലോ എന്ന്. അപ്പോള്‍ തപ്പി പിടിച്ചു അദ്ധേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ കൂടി കണ്ടു. കാതല്‍ കൊണ്ടെന്‍, തുള്ളുവതോ ഇളമൈ എന്ന ചിത്രങ്ങള്‍.. അങ്ങിനെയാണ് ഈ നടനെ ഞാന്‍ ആദ്യമായി സ്ക്രീനില്‍ കണ്ടത്.. "ഇവനാള് കൊള്ളാമല്ലോ" എന്നാണു അത് രണ്ടും കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ തോന്നിയത്. ഒരു തുടക്കക്കാരന്റെ പരിമിതികള്‍ക്കിടയിലും എടുത്തു നില്‍ക്കുന്ന സ്ക്രീന്‍ സാന്നിധ്യം... അതിലുപരിയായി തീക്ഷ്ണമായ കണ്ണുകള്‍..... ആ ഒരു അനുഭവത്തിന്റെ ഓര്‍മയാണ് പുതുപെട്ടൈ എന്ന സിനിമ വന്നപ്പോള്‍ ആദ്യമേ പോയിക്കണ്ടത്.... ആ സിനിമയിലെ അദ്ധേഹത്തിന്റെ പ്രകടനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു കളഞ്ഞു... മറ്റൊരു നടനും ഈ ഒരു ആകാരവും വെച്ച് അത്തരം ഒരു കഥാപാത്രത്തിന് ധനുഷ് പകര്‍ന്നു നല്‍കിയ അളവിലുള്ള ഒരു കരുത്തു പകരുവാന്‍ ആവില്ല എന്ന് അപ്പോഴേ എനിക്ക് തോന്നി. തികച്ചും അവിശ്വസനീയം എന്ന് വിശേഷിപ്പിക്കേണ്ട മുഹൂര്‍ത്തങ്ങളില്‍, അഭിനയശേഷി ഒന്ന് കൊണ്ട് മാത്രം ഒരു പാട് കണ്‍വിക്ഷനോട് കൂടി (conviction)  പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയില്‍ ആണ് ധനുഷ് എന്ന നടന്‍ തന്റെ വ്യക്തിമുദ്ര പതിപിച്ചത്. കണ്ണുകള്‍ കൊണ്ട് ഒരു അഭിനേതാവിനു എന്തൊക്കെ ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണം ആണ് പുതുപെട്ടയിലെ കൊക്കികുമാര്‍ എന്ന കഥാപാത്രം.. അമിതമായ വയലന്‍സിന്റെ പശ്ചാത്തലത്തില്‍ സൃഷ്‌ടിച്ച ആ സിനിമ അത്ര വലിയ വിജയമായിരുന്നില്ല. (അത് ശേല്‍വരാഘവന്റെ ആദ്യ പരാജയചിത്രവും ആയിരുന്നു എന്ന് തോന്നുന്നു) പക്ഷെ ഞാന്‍ ശരിക്കും ഇഷ്ടപ്പെട്ട ഒരു സിനിമ ആയിരുന്നു അത്. അതോടു കൂടി ഒരു നടന്‍ എന്ന നിലയില്‍ ധനുഷ് എന്റെ മനസ്സില്‍ പ്രതിഷ്ഠ നേടി.

അത് കഴിഞ്ഞു ഞാന്‍ ഒരൊറ്റ പടം മാത്രമേ അദ്ദേഹം അഭിനയിച്ച വകയില്‍ കണ്ടിട്ടുള്ളൂ... ആടുകളം... ദേശീയ പുരസ്കാരം നേടിയ ആ സിനിമ ആ നടനെ പറ്റിയുള്ള എന്റെ മതിപ്പിനെ കൂടുതല്‍ ഊട്ടി ഉറപ്പിച്ചിരിക്കയാണ്...വളരെ ആയാസരഹിതമായാണ് തന്റെ അഭിനയ ശൈലി ആ നടന്‍ പരുവപെടുത്തി എടുത്തിരിക്കുന്നത്... ദേശീയ പുരസ്കാരം നേടാനും ആ വഴി കൂടുതല്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഒരു മികച്ച സിനിമ കൂടിയായ ആടുകളത്തിന് കഴിഞ്ഞു.. പക്ഷെ പിന്നീട് സൈബര്‍ ഉലകം ഏറ്റെടുത്ത "കൊലവെറി" ആണ് അദ്ധേഹത്തിന്റെ പ്രശസ്തി തമിഴിന്റെ നാല് ചുവരുകള്‍ ഭേദിച്ച് ലോകം മുഴുവന്‍ എത്തിച്ചത്.. ആ ഒരു ജനശ്രദ്ധ ഒരു നടന്‍ എന്ന അദ്ധേഹത്തിന്റെ കഴിവിനെ കൂടുതല്‍ വിശാലമായ തലത്തില്‍  ജനങ്ങളുടെ മനസ്സിലെത്തിക്കാന്‍ ഉതകട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.  ഒരു പക്ഷെ ഇത്രയും മികച്ച ഒരു നടന്റെ, ഒരു കലാകാരന്റെ പ്രശസ്തി, വെറും ഒരു പാട്ടിന്റെ ലേബലില്‍ മാത്രം ഒതുങ്ങി പോകാനുള്ളതല്ല.

അജയ് ദേവ്ഗന്‍ - ഫൂല്‍ ഓര്‍ കാന്തേ എന്ന ആദ്യ സിനിമയില്‍ ആകെ ഉണ്ടായിരുന്നത് പാകിസ്ഥാനി സംഗീതത്തില്‍ നിന്ന് നദീം ശ്രാവന്‍ നിര്ധാക്ഷണ്യം ചുരണ്ടി എടുത്ത ഒരു കൂട്ടം ഹിറ്റ്‌ ഗാനങ്ങളാണ്.. പിന്നെ ട്രെയിലരിലും പോസ്റ്ടരിലും രണ്ടു ബൈക്കിലായി കാല്‍ കവച്ചു വെച്ച് നടന്നു വരുന്ന മറ്റൊരു സ്റ്റണ്ട് മാന്‍... മധു രഘുനാഥ് (നമ്മുടെ മധുബാല) എന്ന ഹേമമാലിനിയുടെ അനന്തിരവള്‍ക്ക് ആയിരുന്നു വീരു ടെവഗന്‍ എന്ന സ്റ്റണ്ട് മാന്റെ മകനെക്കാള്‍ അന്ന് പെടിഗ്രി കൊണ്ട് പ്രാധാന്യം.. എങ്ങിനെയോ ആ സിനിമ ഒരു സൂപ്പര്‍ ഹിറ്റായി.. മലയാളത്തില്‍ ഇറങ്ങി അധികം ആരും ഇന്നോര്‍ക്കുക്ക പോലും ചെയ്യാത്ത മമ്മൂട്ടി ഇരട്ട വേഷത്തില്‍ അഭിനയിച്ച മറ്റൊരു സിബി മലയില്‍ മോഷണ ചിത്രമായ പരമ്പരയെ ആസ്പദമാക്കിയാണ് അക്കാലത്തു കോടി കുത്തി വാണിരുന്ന ഇക്ബാല്‍ ദുറാനി എന്ന സൂപ്പര്‍ ഹിറ്റ്‌  തിരക്കഥാകൃത് താന്‍ ആദ്യമായി സംവിധാനം ചെയ്ത ആ ചിത്രം ഒരുക്കിയത്.. (പില്‍ക്കാലത്ത്‌ അദ്ദേഹം മമ്മൂട്ടിയെ ഹിന്ദിക്കാരുടെ ഇടയില്‍ അപഹാസ്യനാക്കിയ ധര്‍ത്തിപുത്ര എന്ന ഒരു ചലച്ചിത്രാഭാസം കൂടി പടച്ചു വിട്ടു എന്നത് ചരിത്രം). ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം അജയ് ദേവഗന്റെ കണക്കില്‍ വന്നത് പത്തു പതിനഞ്ചു തട്ട് പൊളിപ്പന്‍ പടങ്ങളാണ്.. സഹനശേഷിയുടെ പരിധിക്കു പുറത്തു വരുന്ന രീതിയിലുള്ള സിനിമകള്‍ ആയത് കൊണ്ടാണ് അവ ഓടുന്ന തീയേറ്ററിന്റെ സമീപത്തു കൂടി പോലും ഞാന്‍ പോയില്ല. ഇടയ്ക്കു ഒരബദ്ധം പറ്റിയ പോലെ കണ്ട ഒന്ന് രണ്ടു പടങ്ങള്‍ ഒഴിക (സുഹാഗ് അതില്‍ ഒന്ന് ആണ് എന്ന് തോന്നുന്നു). പക്ഷെ അവയൊന്നു പോലും ആ നടന്റെ സംഘട്ടന രംഗങ്ങളിലെ മെയവഴക്കം പ്രകടിപ്പിക്കുന്നവ അല്ലാതെ അഭിനയതിലുള്ള  കഴിവ് വ്യക്തമാക്കാന്‍ ഉത്തകുന്നവ ആയിരുന്നില്ല.

അതിനു ശേഷം ഒരു മൂന്നു നാല് കൊല്ലങ്ങള്‍ കഴിഞ്ഞാണ് സക്കം എന്ന ചിത്രവും സയീഫ് അലി ഖാന്റെ കൂടെ അഭിനയിച്ച കച്ചേ ധാഗെ എന്ന ചിത്രവും പുറത്തിറങ്ങിയത്. ഒരു പണക്കാരന്റെ ജാരസന്ധതിയായി പിറന്നവന്റെ മനോവ്യഥകള്‍ ഒരു വര്‍ഗീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മഹേഷ്‌ ഭട്ട് അവതരിപ്പിച്ച സക്കം സാമാന്യം ഭേദപ്പെട്ട ഒരു സിനിമ കൂടിയായിരുന്നു (അദ്ദേഹം  - മഹേഷ്‌ ഭട്ട്, ആ കഥാപാത്രത്തില്‍ തന്റെ ആത്മകഥാംശം ചേര്‍ത്തിട്ടുണ്ട് എന്ന് അക്കാലത്ത് അവകാശപ്പെട്ടതായി അക്കൂട്ടത്തില്‍  ഓര്‍ക്കുന്നു).   മണിരത്നത്തിന്റെ അഗ്നിനക്ഷത്രവും ആയി പ്രമേയത്തില്‍ സാമ്യം ഉള്ള കച്ചേ ധാഘെ എന്ന ചിത്രത്തില്‍ (വലിയ പറയത്തക്ക ഗുണമുള്ള ഒരു സിനിമ ആയിരുന്നില്ല അത് എന്നാലും) അജയ് മിന്നുന്ന പ്രകടനം ആണ് കാഴ്ചവെച്ചത് എന്ന് ഒരു ക്ലീഷേ ആണെങ്കില്‍ പോലും നമ്മള്‍ പറയും. വളരെ മിതത്വതോടെ ... തന്മയത്വത്തോടെ.. അമിതാഭിനയം മാത്രം നമ്മള്‍ കണ്ടുവരുന്ന മുഖ്യധാര ഹിന്ദി സിനിമ രംഗത്ത് തന്റെ അഭിനയശേഷി കൊണ്ട് മാത്രം അജയ് ദേവ്ഗന്‍ സ്വന്തമായ ഒരു മേല്‍വിലാസം ആ രണ്ടു ചിത്രങ്ങളോടെ  എഴുതി ചേര്‍ത്തു. അതിനിടക്ക് നല്ല അഭിനേത്രി എന്ന പേരെടുത്ത കാജലിന്റെ ഭര്‍ത്താവും ആയി മാറി.. ധനുഷിനെ പോലെ തന്നെ കണ്ണുകളില്‍ ഒളിച്ചു വെച്ച തീക്ഷ്ണത(intensity) തന്നെയാണ് അജയിന്റെയും മുതല്‍കൂട്ട്.. കെട്ടികാഴ്ചയില്‍ മസില്‍ ഖാന്മാരുടെയും ചോക്ക്ലെറ്റ് കപൂര്മാരുടെയും മുന്നില്‍ അദ്ദേഹം ഒന്നുമായിരിക്കില്ല... പക്ഷെ അഭിനയം എന്ന പേരില്‍ അവര്‍ കാണിക്കുന്ന ഗോഷ്ടികള്‍ക്ക് മുന്നില്‍ അദ്ദേഹം എന്ന അഭിനേതാവ്, അനവധി പടവുകള്‍ മുകളില്‍ ആണ്. താരപദവിയും സാമ്പത്തിക നേട്ടവും മാത്രം ഉന്നം കണ്ടു  അഭിനയിക്കേണ്ടി വരുന്ന മൂന്നാം കിട ചിത്രങ്ങളിലായാലും, തമ്മില്‍ ഭേദപ്പെട്ട ചിത്രങ്ങളായ ഗംഗാജല്‍, തക്ഷക്,  കാക്കി, ഓംകാര, രാജനീതി.... എന്ന സിനിമകള്‍ ആയാലും ശരി, അജയ് ദേവ്ഗന്‍ എന്ന നടന്‍ വളരെ വ്യത്യസ്തനാണ്...

രണ്ടു ദേശീയ പുരസ്കാരങ്ങള്‍ കിട്ടിയിട്ടും ഇനിയും അദ്ധേഹത്തിന്റെ അഭിനയശേഷിയെ ഇതുവരെ പൂര്‍ണമായും പ്രയോജനപ്പെടുതിയിട്ടുള്ള ഒരു സിനിമ പോലും ഇറങ്ങിയിട്ടില്ല എന്നും ഈ സമയത്ത് വളരെ ഖേദത്തോടെ പറയേണ്ടി വരുന്നു. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി വന്‍വിജയചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ നല്ല ചിത്രങ്ങള്‍, അല്ലെങ്കില്‍ നല്ല റോളുകള്‍ തിരഞ്ഞെടുക്കാന്‍ സാഹചര്യം ഉളവായിരിക്കുന്ന സമയമാണ് ഇത് ... അത് അദ്ദേഹം മുതലെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. "രാജു ചാച്ച", "ടൂന്പൂര്‍ ക സൂപ്പര്‍ ഹീറോ" എന്ന ചിത്രങ്ങള്‍ ഒരുക്കിയ അദ്ധേഹത്തിന്റെ സിനിമ സങ്കല്പങ്ങള്‍ വലിയ ആശക്ക്‌ വഴി തെളിയിക്കുന്നില്ല എങ്കിലും.

അഭിപ്രായങ്ങളൊന്നുമില്ല: