ഞായറാഴ്‌ച, ഏപ്രിൽ 13, 2014

ഗൃഹാതുരത്വത്തിന്റെ സട്രോബറികൾ

നമ്മളിൽ പലരും കഴിഞ്ഞ കാലങ്ങളുടെ തടവുകാരാണ് .. ആ തടവ്‌ ഒരു സുഖമുള്ള തടവായി നമ്മൾ ഇഷ്ടപ്പെടുന്നുണ്ടെന്നു എന്നുള്ള വ്യക്തമായ ബോധ്യം ഉള്ളവരാണ് അബ്രിഡ് ഷൈനും, ജൂഡ് ആന്റണി ജോസഫും എന്ന് ഞാൻ കരുതുന്നു. ഇടവിട്ട വാരാന്ത്യങ്ങളിലായി കണ്ട 1983 യും ഓം ശാന്തി ഓശാനയും അത് വ്യക്തമാക്കുന്നുണ്ട്. രണ്ടു സിനിമകളും ടാർഗെറ്റ് ചെയ്യുന്ന മുപ്പതുകാരൻ മലയാളിയുടെ ഗൃഹാതുരത്വത്തെയാണ്. കടന്നു പോവുമ്പോൾ എങ്ങിനെയെങ്കിലും ഒന്നും കടന്നു കിട്ടിയാൽ മതി എന്ന് കരുതിയ നാളുകളിൽ നമ്മൾ അറിഞ്ഞിട്ടില്ലാത്ത ഒരു സ്ട്രോബറിയുടെ ചെറിയ പുളിയുള്ള ഒരു മധുരം പകരുന്ന അനുഭവങ്ങളെ തൊട്ടുണർത്തുന്ന ഒരു ആഖ്യാനശൈലിയാണ് നിവിൻ പോളി എന്ന പൊതു ഘടകത്തിന് പുറമേ ഇരുസിനിമകൾക്കും ഉള്ളത്. പക്ഷെ അത് പോലെ തന്നെ ശ്രദ്ധേയമാണ് ആണിന്റെയും പെണ്ണിന്റെയും കാഴ്ചപ്പാടുകളിലൂടെ കാണുന്ന വൈരുദ്ധ്യവും. 

വലിയ പിരിമുറുക്കമോ നാടകീയതയോ ഒന്നും കൂടാതെ തികഞ്ഞ ലാഘവത്തോടെ ഒരു പോപ്‌ കോണും രുചിച്ച്, ഒരു ചെറു പുഞ്ചിരിയോടെ തീയറ്റർ വിട്ടിറങ്ങാവുന്ന ലൈറ്റ് ഹാർട്ടഡ് ഫീൽ ഗുഡ് മൂവികളാണ് രണ്ടും .. പറഞ്ഞു പതിഞ്ഞ പാതകൾ എടുക്കാതെ എന്നാൽ പ്രേക്ഷകരുടെ പൾസ് തിരിച്ചറിഞ്ഞു കൊണ്ട് സമർത്ഥമായി തയ്യാറാക്കിയ എന്റർറ്റൈനറുകൾ. ന്യൂ ജെനെറെഷൻ എന്നാൽ ഹണിബീയും വെടിവഴിപാടും   റ്റ്രിവാന്ദ്രം ലോഡ്ജും മറ്റും നമ്മുടെ മുന്നിലേക്ക്‌ തള്ളി വെയ്ക്കുന്ന ഇമേജുകൾ മാത്രമാണ് എന്നുള്ള ധാരണയിൽ അവരെ ആശങ്കയോടെ കാണുന്ന കഴിഞ്ഞ തലമുറയുടെ മുന്നില് ഓം ശാന്തിയും, 1983 യും പെയ്തിറങ്ങുന്നത് ആശ്വാസത്തിന്റെ കുളിർമഴയാവും എന്ന് തോന്നുന്നു.. 

ഇറങ്ങിയിട്ട് ഒരു പാട് നാളുകളായത് കൊണ്ട് റിവ്യൂകൾ വായിച്ചു മടുപ്പ് കയറിയവരുടെ മുന്നിലേക്ക് കൂടുതലൊന്നും ഈ കുറിപ്പിൽ എഴുതിയിടാൻ നോക്കുന്നില്ല. ഒരൊറ്റ കാര്യം മാത്രം.. ഇവരിൽ പ്രേക്ഷകർക്ക് തീർച്ചയായും പ്രതീക്ഷകൾ അർപ്പിക്കാം ... 

അഭിപ്രായങ്ങളൊന്നുമില്ല: